ആലപ്പുഴ: വെള്ളാപ്പള്ളി നടേശ ഈഴവർക്ക് ആത്മാഭിമാനം പകർന്ന് നൽകിയ വ്യക്തിയാണെന്ന് മുഖ്യമന്ത്രി. അസാധരണമായ കർമശേഷിയും നേതൃ പാടവും കാണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ചേർത്തലയിൽ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം
കേരളത്തിന് ഒരുപാട് സംഭവനകൾ നൽകിയ എസ്എൻഡിപിയുടെ നേതൃത്വത്തിൽ മൂന്ന് പതിറ്റാണ്ട് വെള്ളാപ്പള്ളി പൂർത്തിയാക്കി. നമ്മുടെ സമൂഹത്തിൽ അപൂർവം ചിലർക്ക് മാത്രമെ ഇങ്ങനെ അവസരം ലഭിക്കുകയുള്ളു. സാക്ഷാൽ കുമാരനാശൻ പോലും 16 വർഷം മാത്രമാണ് എസ്എൻഡിപി നേതൃത്തിലിരുന്നത്. എസ്എൻ ട്രസ്റ്റിൻ്റെയും അമരക്കാരനായും അദേഹം തുടരുകയാണ്. രണ്ട് സുപ്രധാനമായ പദവികളിൽ ഒരേ സമയം എത്തി നിൽക്കുകയാണ്. കൂടതൽ വളർച്ചയിലേക്ക് സംഘടനയെ നയിക്കാൻ വെള്ളാപ്പള്ളിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഗുരു ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ കാലിക പ്രസ്ക്തമായി മുന്നോട്ടു കൊണ്ടുപോകാൻ എസ്എൻഡിപി ശ്രദ്ധിക്കണം. ഗുരു എന്തിനെതിരായി നിന്നോ അത്തരം കാര്യങ്ങൾ വീണ്ടും കൊണ്ടുവരാൻ കുത്സിത ശ്രമം നടക്കുന്നുണ്ട്. അപരമത വിദ്വേഷം ഉയർത്തി കുപ്രചരണം ഉയർത്തി സാഹോദര്യ അന്തരീക്ഷം തകർക്കാൻ രാജ്യത്ത് ശ്രമം നടക്കുന്നു. മതപരമായ ആഘോഷങ്ങളിലടക്കം ഇത്തരക്കാർ ആക്രമണം നടത്തുന്നു. വെള്ളാപ്പളി എല്ലാ കാലത്തും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തിയ വ്യക്തി. വെള്ളാപ്പള്ളിയെ അറിയുന്ന ആളുകൾക്ക് അറിയാം അദ്ദേഹം ഒരു മതത്തിനെതിരായി നിൽക്കുന്ന വ്യക്തിയല്ല. അനാവശ്യ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ അവധാനത അദ്ദേഹം കാണിക്കണം’ -മുഖ്യമന്ത്രി പറഞ്ഞു.
