സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് റാപ്പർ വേടനെതിരെ ഹേറ്റ് ക്യാമ്പയിൻ തുടരുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ വേടൻ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ പേജുകളില്‍ വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഇപ്പോൾ എഐ ചിത്രം ഉപയോഗിച്ചാണ് വേടനെതിരെ തീവ്ര ഹിന്ദുത്വ പേജുകളില്‍ നിന്ന് ഹേറ്റ് ക്യാമ്പയിൻ നടക്കുന്നത്.
വേടന് സുജിത് എന്ന ചെറുപ്പക്കാരൻ്റെ ഉപദേശം ഇങ്ങനെ തുടങ്ങുന്ന പോസ്റ്റ് ചിലയിടത്ത് അഖിൽ എന്നും കാണാം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂർണരൂപം
വേടന് സുജിത് എന്ന ചെറുപ്പക്കാരൻ്റെ ഉപദേശം ഇങ്ങനെ (വേടന് മാത്രമല്ല, വേടനെ പോലെ അപകർഷതാബോധം അനുഭവിക്കുന്ന എല്ലാ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും വായിക്കാം)
ഞാനൊരു ദളിതനാണ്, എഞ്ചിനീയറാണ്, സർക്കാർ ഉദ്യോഗസ്ഥനാണ്. മോഡലിംഗിലും ഞാനൊരു കൈ നോക്കുന്നുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തത് ഒരു നായർ പെൺകുട്ടിയെയാണ്. അതും ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ!
മുൻപ് നിന്നെപ്പോലെ, ജാതിയിൽ ‘താഴ്ന്നവനാണ്’ എന്നൊരു കോംപ്ലക്സ് എനിക്കും ഉണ്ടായിരുന്നു. പലയിടങ്ങളിലും നേരിട്ട അവഗണനകൾ ജാതിയുടെ പേരിലാണെന്ന് അന്ന് ഞാനും വിശ്വസിച്ചു. എന്നാൽ ഇന്നൊരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും: നല്ല ജോലിയും കയ്യിൽ കാശുമുണ്ടെങ്കിൽ, ഏത് ദളിതനായാലും അവന് ബഹുമാനം കിട്ടും. ഇതൊന്നുമില്ലെങ്കിൽ, അവൻ ബ്രാഹ്മണനാണെന്ന് പറഞ്ഞാലും പട്ടിയുടെ വില പോലും ഉണ്ടാവില്ല.
വർഷങ്ങൾക്ക് മുൻപ് കോളനിയിൽ കഴിഞ്ഞിരുന്ന സുജിത്തിന് അവഗണനകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്നാൽ ഇന്ന് ഫ്ലാറ്റിൽ താമസിക്കുന്ന സുജിത്തിന് എവിടെയും തലയുയർത്തി നിൽക്കാം. ജാതിയുടെ പേരിൽ എവിടെയും ക്ഷണിക്കപ്പെടാതിരിക്കുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല. ജാതിയുടെ പേരിൽ ഒരു വാതിലും എന്റെ മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ല. റിസർവേഷൻ കോളത്തിൽ അല്ലാതെ എവിടെയും ആരും എന്നോട് ജാതി ചോദിച്ചിട്ടുമില്ല.
എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത് സ്കൂളിൽ അവിചാരിതമായി പരിചയപ്പെട്ട ഒരു സുഹൃത്താണ്. അവന്റെ വീട്ടുകാരും. അവന്റെ വീട്ടുകാരിൽ നിന്നാണ് പുറത്ത് വിശാലമായൊരു ലോകമുണ്ടെന്നും അവിടെ ഒരുപാട് സാധ്യതകളുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞത്. അച്ഛനൊപ്പം കിണർ പണിക്ക് പോകാനിരുന്ന ഞാൻ വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത് അവിടെ നിന്നാണ്. ആ സ്വപ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചപ്പോഴാണ്, മറ്റാർക്കും ഇല്ലാത്ത അവസരങ്ങൾ ജാതിയുടെ പേരിൽ എനിക്കുണ്ടെന്ന് മനസ്സിലായത്.
പഠിക്കാൻ ഞാൻ ഒരിക്കലും മിടുക്കനായിരുന്നില്ല. കഷ്ടിച്ച് തട്ടിയും മുട്ടിയുമങ്ങ് പോകും. എന്നാൽ ദളിതനായതിന്റെ ആനുകൂല്യം എന്നെ തുണച്ചു. ഇഷ്ടപ്പെട്ട സ്കൂളിൽ പ്ലസ് ടു അഡ്മിഷൻ, അതിനുശേഷം എഞ്ചിനീയറിംഗ് അഡ്മിഷൻ, ഫീസില്ലാതെയുള്ള പഠനം, ഏറ്റവും ഒടുവിൽ സർക്കാർ ജോലിയും. അവിടെയെല്ലാം എന്റെ ജാതി എനിക്കൊരു അനുഗ്രഹമായിരുന്നു. ജാതി നൽകിയ സാധ്യതകൾ ഞാൻ പ്രയോജനപ്പെടുത്തി എന്ന് വേണം പറയാൻ. അല്ലാതെ നീ പറയുന്ന പോലെ പഠിക്കാനുള്ള കഴിവൊന്നും എന്റെ DNA-യിൽ ഇല്ലെന്ന് പറഞ്ഞ് ഇരുന്നിരുന്നെങ്കിൽ, കിണർ കുഴിക്കുന്നിടത്തോ മരംവെട്ടുന്നിടത്തോ ഒക്കെ എന്നെ കണ്ടേനെ.
എന്തിനേറെ പറയുന്നു, ദളിതനായ നീ സിനിമയിൽ വരെ എത്തിയില്ലേ? നിന്നെ പിന്തുണയ്ക്കുന്നവർ ദളിതർ മാത്രമാണോ? എവിടെയെങ്കിലും ജാതിയുടെ പേരിൽ നിന്നെ തടഞ്ഞോ? എവിടെയെങ്കിലും മാറ്റിനിർത്തിയോ? പണ്ട് നിന്നെ മാറ്റിനിർത്തിയിട്ടുണ്ടാവാം, അത് ജാതിയുടെ പേരിലല്ല, നിന്റെ ‘സ്റ്റാറ്റസിന്റെ’ പേരിലാണ്. വിദ്യാഭ്യാസത്തിലും കഴിവിലുമൊക്കെയാണ് ഇന്ന് വിലയുണ്ടാവുക.
നിന്റെ പാട്ട് കേട്ട് ഇഷ്ടപ്പെട്ട് വരുന്ന പിള്ളേരാണ് നിന്റെ ആരാധകർ. അവർക്ക് നീ പറഞ്ഞുകൊടുക്കേണ്ടത് ഈ ആധുനിക ലോകത്തെ സാധ്യതകളെക്കുറിച്ചാണ്. അല്ലാതെ, നീ ദളിതനാണ്, നിന്റെ DNA-യിൽ കഴിവൊന്നുമില്ല, നിന്നെ എല്ലാവരും അവഗണിക്കും എന്നൊക്കെ പറഞ്ഞ് അവരുടെ കുഞ്ഞുമനസ്സു മടുപ്പിക്കുകയല്ല വേണ്ടത്. രാഷ്ട്രീയമൊക്കെ ആകാം, പക്ഷേ അത് നിന്നെ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്നതാകരുത്.
