ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിയ ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ എട്ട് ദിവസത്തിനുശേഷം നാളെ പുനരാരംഭിക്കും. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.
തിരിച്ചുപോയ വിദേശ കളിക്കാരിൽ എത്രപേർ തിരിച്ചെത്തുമെന്ന് വ്യക്തമല്ല. ഇവിടെ തുടർന്നവർക്കുതന്നെ ദേശീയ ടീമിനായുള്ള മത്സരങ്ങളുണ്ട്. 57 കളികൾ പൂർത്തിയായെങ്കിലും ഒറ്റ ടീമും പ്ലേ ഓഫിലെത്തിയിട്ടില്ല. നാല് ടീമുകൾക്കാണ് അവസരം. 13 മത്സരങ്ങൾ ബാക്കിയുണ്ട്. കൂടാതെ ക്വാളിഫയറും എലിമിനേറ്ററും ഫൈനലും. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾ പുറത്തായി. അവശേഷിക്കുന്നത് ഏഴ് ടീമുകൾ.
ഗുജറാത്ത് ടൈറ്റൻസാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രണ്ടാം സ്ഥാനത്തും പഞ്ചാബ് കിങ്സ് മൂന്നാം സ്ഥാനത്തുമുണ്ട്. മികച്ച താര നിരയുള്ള മുംബൈ ഇന്ത്യൻസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.
