Connect with us

Hi, what are you looking for?

Kerala

ദലിത് യുവതിയോട് പൊലീസ് ക്രൂരത; ഉന്നതരുടെ അറിവോടെ?

പേരൂർക്കട ശ്രീമതി ബിന്ദുവിനെ അനധികൃത കസ്റ്റഡിയിൽ വച്ച സംഭവത്തിൽ എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. അയാൾക്കെതിരെ കൂടുതൽ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. അടുത്ത പടിയായി ഇന്നലെ ASI യെ സസ്‌പെൻഡ് ചെയ്തു.അന്ന് രാത്രി GD ചാർജ് വഹിച്ചിരുന്ന ആളാണ് ASI. ഇനിയും ആർക്കെതിരെയെങ്കിലും നടപടി വരുന്നുണ്ടെങ്കിൽ അത് അന്നത്തെ സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസർ ഡ്യൂട്ടിയിലുണ്ടായിരുന്ന (പാറാവുകാർ) സിപിഒമാർക്കെതിരെയായിരിക്കും.

അനധികൃത കസ്റ്റഡി സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടാകുമ്പോൾ പതിവായി ബലിയാട് ആവുന്നത് GD ഡ്യൂട്ടിക്കാരനും പാറാവുകാരുമാണ്. അതോടുകൂടി വിവാദം അവസാനിക്കുകയും ചെയ്യും. എന്നാൽ സ്വന്തം താല്പര്യ പ്രകാരം ഒരു ജി ഡി ഡ്യൂട്ടിക്കാരനും പാറാവുകാരനും ഒരാളെയും രാത്രി കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഒരു സബ് ഇൻസ്പെക്ടറോ സ്റ്റേഷൻ ഹൗസ് ഓഫീസറോ വിചാരിച്ചാലും രാത്രി ഒരു വനിതയെ പോലീസ് സ്റ്റേഷനിൽ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധിക്കില്ല. അത്രയ്ക്ക് ശക്തമാണ് പോലീസിലെ മോണിറ്ററിംഗ് സംവിധാനങ്ങൾ.

സ്വാഭാവികമായും സ്റ്റേഷനുകളിൽ വനിതകളെ രാത്രി കസ്റ്റഡിയിൽ സൂക്ഷിക്കാൻ പാടില്ല എന്ന് അറിയുന്നവരും അതിലെ അപകടം അറിയുന്നവരുമാണ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നവർ. എന്നിട്ടും ഒരു സ്ത്രീയെ ഇത്തരത്തിൽ ടോർച്ചർ ചെയ്യുകയും പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ഉന്നതരുടെ അറിവോടെ തന്നെയാണ്.

1. പോലീസ് സ്റ്റേഷനിലെ രാത്രി കസ്റ്റഡിയിലുള്ള ആളുകളുടെ വിവരം സിറ്റി പോലീസ് കണ്ട്രോൾ റൂം കൃത്യമായി ശേഖരിക്കും. അത് കൺട്രോൾ റൂം ജില്ലാ പോലീസ് മേധാവിയെ അറിയിക്കും. ഇത് വയർലെസ് സംവിധാനത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനാൽ എല്ലാ ഉദ്യോഗസ്ഥരും അറിയുകയും ചെയ്യും.

2. സ്റ്റേഷനിൽ ഉന്നത നിലവാരമുള്ള 12 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. അവയിലെ ദൃശ്യങ്ങൾ 24 മണിക്കൂറും കൺട്രോൾ റൂമിൽ കാണാവുന്ന വിധത്തിൽ സ്ക്രീനുകൾ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. നിരീക്ഷിക്കാൻ കൺട്രോൾ റൂമിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരും ഉണ്ട്. (ഇതേ ദൃശ്യങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും സാധാരണഗതിയിൽ ലഭിക്കും.) അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ കൺട്രോൾ റൂം അത് ജില്ലാ പോലീസ് മേധാവിയെ അറിയിക്കും. സിറ്റികളിൽ അസിസ്റ്റന്റ് കമ്മീഷണർക്കാണ് കൺട്രോൾ റൂമിന്റെ ചുമതല. മറ്റു ജില്ലകളിൽ ഡിവൈഎസ്പി മാർക്കും.

3. കസ്റ്റഡി വിവരങ്ങൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ശേഖരിക്കും. രാത്രി രണ്ടോ മൂന്നോ തവണ ഫോൺ മുഖാന്തിരം സ്റ്റേഷനിൽ സ്റ്റേഷനിലെ വിവരങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു ഓഫീസർ ഓരോ പോലീസ് സ്റ്റേഷനിലും രഹസ്യ വിവരങ്ങൾ ശേഖരിക്കാനായി ഉണ്ടാകും. കസ്റ്റഡി വിവരങ്ങളോ സ്റ്റേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വാഭാവികതകളോ സ്റ്റേഷൻ പരിധിയിലെ കുറ്റകൃത്യങ്ങളോ രജിസ്റ്റർ ചെയ്യുന്ന കേസ് വിവരങ്ങളോ തുടങ്ങി ഓരോ ചെറിയ കാര്യങ്ങളും ഈ ഉദ്യോഗസ്ഥൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ അറിയിക്കും. സ്റ്റേഷൻ പരിധിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങൾ വരെ മുൻകൂട്ടി റിപ്പോർട്ട് ചെയ്യും. ഈ വിവരങ്ങൾ പ്രയോറിറ്റി അനുസരിച്ച് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യും.

4. കസ്റ്റഡി, അറസ്റ്റ് വിവരങ്ങൾ സ്റ്റേഷനിൽ സ്റ്റേഷനിൽ ഉള്ള ഇന്റലിജൻസ് വിഭാഗത്തിന്റെ ഓഫീസർ ശേഖരിക്കുകയും എസ് എസ് ബി SPക്ക് ഡിവൈഎസ്പി വഴി റിപ്പോർട്ട് നൽകുകയും ചെയ്യും. എസ് എസ് ബി അറിയാതെയും ഒരാളെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധ്യമല്ല.

5. സബ് ഡിവിഷൻ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് കമ്മീഷണർ സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങൾ കൃത്യമായി അറിയണം. എസ് എച്ച് ഒ ഇത്തരം വിവരങ്ങൾ കൃത്യമായി വിളിച്ചറിയിക്കേണ്ടതുണ്ട്. എസ് എച്ച് അവധിയിലിരിക്കുമ്പോൾ കൃത്യമായും മറ്റൊരാൾക്ക് എസ് എച്ച് ഒ യുടെ ചുമതല ഡി വൈ എസ്പി ഏൽപ്പിച്ചു കൊടുത്തിട്ടുണ്ടാവും. സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങൾ ഡിവൈഎസ്പി കൃത്യമായി ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ചെയ്യും.

6. എല്ലാ രാത്രികളിലും ‘സബ് ഡിവിഷൻ ചെക്ക് ‘ എന്ന പേരിൽ ഓരോ സബ് ഡിവിഷനിലും ഒരു ഇൻസ്പെക്ടറുടെയോ സബ് ഇൻസ്പെക്ടറുടെയോ നേതൃത്വത്തിൽ പരിശോധന ഉണ്ടാവും. ഈ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനുകൾ പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തും. അസ്വാഭാവികമായ കസ്റ്റഡിയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള മേലധികാരികളെ അറിയിക്കാൻ ഈ ഉദ്യോഗസ്ഥന് ചുമതലയുണ്ട്.

7. എല്ലാ രാത്രിയിലും ജില്ലയിലെ മൊത്തത്തിലുള്ള ചുമതല ഒരു ഡിവൈഎസ്പിക്ക് ആയിരിക്കും. (ചില സമയങ്ങളിൽ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്താറുണ്ട്). ഈ ഉദ്യോഗസ്ഥൻ രാത്രി പരിശോധനകൾ നടത്തുകയും ഓരോ പോലീസ് സ്റ്റേഷനിലും നേരിട്ട് ചെന്ന് പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും അസ്വാഭാവികമായ കാര്യങ്ങൾ പരിഹരിക്കുകയും ജില്ലാ പോലീസ് മേധാവിക്ക് അടിയന്തര വിവരങ്ങൾ കൈമാറുകയും ചെയ്യും. ഒരു പോലീസ് സ്റ്റേഷനിൽ ഒരു വനിതയെ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ ഉദ്യോഗസ്ഥൻ അത് ജില്ലാ പോലീസ് മേധാവിയെ അറിയിക്കേണ്ടതുണ്ട്.

ഇത്രയും സംവിധാനങ്ങൾ ഉള്ള ഒരു സിസ്റ്റത്തിൽ മേൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പണിയെടുക്കുക മാത്രം ചെയ്യുന്ന താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയാണ് എപ്പോഴും ബലിയാടാക്കുക. ആധുനികവും പരമ്പരാഗതവും സാങ്കേതികവും ആയി വിവിധതരത്തിൽ കൃത്യമായ മോണിറ്ററിംഗ് സംവിധാനങ്ങളും വിവരശേഖരണ സംവിധാനങ്ങളും ഉള്ള ജില്ലാ പോലീസ് മേധാവിയും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറും കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറും കേരള സർക്കാരിന്റെ ഇന്റലിജൻസ് വിഭാഗവും സിറ്റിയിലെ രാത്രി ഡ്യൂട്ടിയിലുള്ള ഡിവൈഎസ്പി റാങ്കിലും ഇൻസ്പെക്ടർ റാങ്കിലും ഉള്ള ഉദ്യോഗസ്ഥരും അറിയാതെ, അവരുടെ സമ്മതമോ നിർദ്ദേശമോ ഇല്ലാതെ ഒരിക്കലും ഒരു വനിതയെയും രാത്രി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം.

എസ് എച്ച് ഒ യുടെയോ എസ് എച്ച് ഒ അവധി ആകുമ്പോൾ ചുമതലയിലുള്ള ഉദ്യോഗസ്ഥന്റെയോ നിർദ്ദേശപ്രകാരം ജോലി ചെയ്യേണ്ടി വരുന്ന ഏറ്റവും താഴെക്കിടയിലുള്ള പോലീസുകാരേക്കാൾ ഒരു അനധികൃത കസ്റ്റഡിയുടെ ഉത്തരവാദിത്വം മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരുടെയും സർവോപരി ജില്ലാ പോലീസ് മേധാവിയുടെതുമാണ്. ഇത്രയും സംവിധാനങ്ങൾ ഉണ്ടായിട്ടും 20 മണിക്കൂർ നീണ്ട അനധികൃത കസ്റ്റഡി ജില്ലാ പോലീസ് മേധാവി അറിഞ്ഞിട്ടില്ലായെങ്കിൽ അദ്ദേഹം ഈ പണി നിർത്തി പോകുന്നതാണ് നല്ലത്. അറിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ വീഴ്ചയാണ്. വലിയ പരാജയവും ആണ്. നടപടി നേരിടേണ്ട ആദ്യത്തെ പേരുകാരനും അയാളാണ്. ബാക്കിയെല്ലാം പ്രഹസനങ്ങൾ.

*

( പോലീസിലെ ഗുണ്ടാ ബന്ധങ്ങളെ ക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതിന് 12 മാസമായി സസ്‌പെൻഷനിൽ കഴിയുന്ന പോലീസുകാരൻ സേനയിലെ 22 വർഷത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ എഴുതുന്നത്)

ഉമേഷ്‌ വള്ളിക്കുന്ന്.

22-05-25

‌ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...