തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ നിര്‍ണായക തെളിവ് പുറത്ത്. പ്രതി സുകാന്തിന് കുരുക്കായി ടെലഗ്രാം ചാറ്റ്.
നീ ചത്താല്‍ മാത്രമേ എനിക്ക് മറ്റൊരു വിവാഹം സാധ്യമാകൂവെന്ന് സുകാന്ത് ചാറ്റില്‍ പറയുന്നു. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറിയത് യുവതിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചെന്നാണ് പൊലീസ് നിഗമനം. എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന സുകാന്തിന്റെ ചോദ്യത്തിന് യുവതി മറുപടിയായി നല്‍കിയ തിയ്യതിക്കു മുന്‍പേ തന്നെ ജീവനൊടുക്കുകയായിരുന്നു. ഇരുവരും ഫെബ്രുവരി 9ന് നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്.
എനിക്കു നിന്നെ വേണ്ടെന്ന് സുകാന്ത് പറയുന്നതും ഈ ഭൂമിയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് യുവതി മറുപടി പറയുന്നതും ചാറ്റിലുണ്ട്. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ വിവാഹം കഴിക്കാനാകൂവെന്ന് സുകാന്ത് മറുപടിയും നൽകി. തുടർന്ന് ഞാൻ എന്ത് ചെയ്യണമെന്ന് പെൺകുട്ടി ചോദിക്കുമ്പോൾ നീ പോയി ചാകണം, നീ എന്ന് ചാകുമെന്ന് വീണ്ടും ചോദിക്കുന്നു.
ചാറ്റ് പ്രതി ഡിലീറ്റ് ചെയ്തെങ്കിലും ആപ് കളഞ്ഞിരുന്നില്ല. കോടതിയിൽ നിന്ന് പ്രതിയുടെ ഫോണ്‍ തിരികെ വാങ്ങിയാണ് പൊലീസ് ആപ്പ് പരിശോധിച്ചത്. കൂടുതൽ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലാബിൽ നൽകി. ലഭിച്ച തെളിവ് മജിസട്രേട്ട് കോടതിക്ക് കൈമാറി. തെളിവ് അടുത്ത ദിവസം ഹൈക്കോടതിയിലും നൽകാനൊരുങ്ങുകയാണ് പൊലീസ്.
