തൃശൂർ: ഉപ വർഗീകരണം വഴി പട്ടികജാതി – പട്ടിക വർഗ വിഭാഗക്കാരെ ഭിന്നിപ്പിക്കാനും പരസ്പരം സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് റിപ്ലബ്ലിക്കൻ സേന പ്രസിഡന്റും ഡോ.ബി.ആർ.അംബേദ്കറിന്റെ ചെറുമകനുമായ ആനന്ദരാജ് യശ്വന്ത് അംബേദ്കർ പറഞ്ഞു.
സംവരണ തത്വം പാലിക്കാതെയുള്ള നിയമനം നിറുത്തലാക്കുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ഉദ്യോഗസ്ഥ സംവരണം നടപ്പിലാക്കുക, വിദ്യാഭ്യാസ ആനുകൂല്യം യഥാസമയം നൽകുക, പട്ടികജാതി- വർഗ പീഡനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.സി – എസ്.ടി ആനുപാതിക പ്രാതിനിദ്ധ്യ പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സംവരണ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മയിൽ നിന്ന് രക്ഷപ്പെടാൻ ഉയർന്ന വിദ്യാഭ്യാസം നേടുക എന്നതായിരുന്നു ഡോ.അംബേദ്കർ കണ്ടെത്തിയ മാർഗം. അങ്ങനെയാണ് അദ്ദേഹം ബ്രാഹ്മണ വിഭാഗങ്ങൾക്ക് ഒപ്പമെത്തിയത്.കേരളത്തിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗക്കാർക്ക് സംവരണം ഉറപ്പാക്കണം.
എസ്.സി – എസ്.ടി. സംഘടനകളുടെ ഈ കൂട്ടായ്മ വിചാരിച്ചാൽ തിരഞ്ഞെടുപ്പുകളിൽ പല സ്ഥാനാർത്ഥികളും തോറ്റ് വഴിയിൽ കിടക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച പ്രക്ഷോഭ സമിതി ചെയർമാൻ ബി.എസ്.മാവോജി പറഞ്ഞു. കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. സമിതി ജനറൽ സെക്രട്ടറി എ.ശശിധരൻ ആമുഖപ്രഭാഷണം നടത്തി. അഖില കേരള പുലയോദ്ധാരണസഭ പ്രസിഡന്റ് പ്രൊഫ.പി.പി.സർവൻ, എ.പി.പി.എസ് വർക്കിംഗ് ചെയർമാൻ എ.ജി.സുഗതൻ, ഭാരതീയ വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി, കേരള സാംബവർ സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ, എം.ജി. ട്രസ്റ്റ് ചെയർമാൻ ഡോ.എം.കെ.മുകുന്ദൻ, എ.പി.പി.എസ് സെക്രട്ടറി അഡ്വ.സുനിൽ സി.കുട്ടപ്പൻ, രക്ഷാധികാരി ഡോ.എൻ.വി.ശശിധരൻ, ഭരതർ മഹാജനസഭ പ്രസിഡന്റ് എസ്.സജാദ്, ലോയേഴ്‌സ് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് അഡ്വ.പി.കെ.ശാന്തമ്മ, ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി – എസ്.ടി ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സന്തോഷ് കൊടുങ്ങല്ലൂർ, പൊന്നായി മോഹനൻ (ഓൾ കേരള വണ്ണാൻ സഭ), പട്ടികജാതി പട്ടികവർഗ സംരക്ഷണ മുന്നണി ജനറൽ സെക്രട്ടറി കെ.മായാണ്ടി, ഫെഡറേഷൻ ഒഫ് എസ്.സി – എസ്.ടി. ജനറൽ സെക്രട്ടറി ടി.രവീന്ദ്രൻ, മഹിളാവിംഗ് സെക്രട്ടറി കെ.സി.ശോഭ, കേരള മണ്ണാൻ സഭ പ്രസിഡന്റ് പി.കെ.ഗോപിനാഥ്, വള്ളുവള്ളി പുലയമഹാസഭ സെക്രട്ടറി പി.കെ.ബാബു, സംഘടനാ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, സ്വാഗതസംഘം കൺവീനർ യു.കെ.സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഒ.സി.സുശീലൻ ഉണർത്തുപാട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.
