റാപ്പര്‍ വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടെന്ന് പറഞ്ഞിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സമകാലീന വിഷയങ്ങൾ പലതും പരാമർശിക്കവേ റാപ്പർ വേടൻ വിഷയത്തിൽ ചിലരുടെ പ്രതികരണം ശുദ്ധ വിവരക്കേട് എന്ന എൻ്റെ അഭിപ്രായത്തെ അത് ഹിന്ദു ഐക്യവേദിക്കും ചില വ്യക്തികൾക്കും എതിരായി ഞാൻ പറഞ്ഞതാണ് എന്ന രീതിയിലുള്ള മാദ്ധ്യമങ്ങളുടെ പ്രചരണം ചില പ്രത്യേക ലക്ഷ്യങ്ങൾ വച്ചു കൊണ്ട് ബോധപൂർവ്വം നടത്തുന്നതാണ് എന്ന് മനസിലാക്കുന്നുതായി തുഷാർ വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
തുഷാർ വെള്ളാപള്ളിയുടെ വാക്കുകൾ
സമകാലീന വിഷയങ്ങൾ പലതും പരാമർശിക്കവേ റാപ്പർ വേടൻ വിഷയത്തിൽ ചിലരുടെ പ്രതികരണം ശുദ്ധ വിവരക്കേട് എന്ന എൻ്റെ അഭിപ്രായത്തെ അത് ഹിന്ദു ഐക്യവേദിക്കും ചില വ്യക്തികൾക്കും എതിരായി ഞാൻ പറഞ്ഞതാണ് എന്ന രീതിയിലുള്ള മാദ്ധ്യമങ്ങളുടെ പ്രചരണം ചില പ്രത്യേക ലക്ഷ്യങ്ങൾ വച്ചു കൊണ്ട് ബോധപൂർവ്വം നടത്തുന്നതാണ് എന്ന് മനസിലാക്കുന്നു.
ജാതിയുടെയോ നിറത്തിൻ്റെയോ മറ്റൊന്നിൻ്റെയും വ്യത്യാസമില്ലാതെ ഏതൊരുകലാകാരനേയും വ്യക്തികളേയും സ്വീകരിക്കുന്ന നാടാണ് ഈ കൊച്ചു കേരളം. ഇവിടെ ആരെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുവാനും വ്യക്തിപരമായി ഇല്ലാതാക്കുവാൻ ശ്രമിക്കേണ്ടതും ഇല്ല. കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തെ മാറ്റിമറിക്കുവാൻ റാപ്പർ വേടനു സാധിക്കും എന്നും അതുകൊണ്ട് ചിലർ വേടനെ ഭയക്കുന്നു എന്നുമുള്ള ചിലരുടെ പ്രസ്ഥാവന പോലും ശുദ്ധ വിവരക്കേടാണ്.
എത്ര വലിയ കലാകാരനായാലും ചെയ്ത തെറ്റ് ഇല്ലാതാവുന്നും ഇല്ല. നിയമ നടപടികൾ നേരിട്ടേ മതിയാവു. വേടൻ്റെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തത് പിണറായി സർക്കാരിൻ്റെ കീഴിലുള്ള പോലീസാണ്. വേടൻ്റെ വാക്കുകളെ ഭയന്നിട്ടാണ് മനപ്പൂർവ്വം വേട്ടയാടുന്നത് എന്ന് പറയുന്നവർ ഈ ചോദ്യമുയർത്തുന്നത് സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെൻ്റിനോടും അവരുടെ പോലീസിനോടുമാണ്.
