കൊച്ചി : രണ്ട് ദിവസത്തെ നേരിയ ഇടിവിന് ശേഷം സ്വർണവിലയിൽ വീണ്ടും വർധന. പവന് ഇന്ന് ഒറ്റയടിക്ക് 760 രൂപ വർധിച്ചു. ഇതോടെ സ്വർണവില 70,520 ആയി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ 69,760 രൂപയായിരുന്നു സ്വർണവില. ഗ്രാമിന് 95 രൂപ കൂടി 8,815 രൂപയായി. രണ്ട് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് ഇരട്ടിയോളം വർധിച്ചത്. ഈ മാസം 12നാണ് പവൻ വില ആദ്യമായി 70,000 കടന്നത്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 110 രൂപയും കിലോഗ്രാമിന് 1,10,000 രൂപയുമാണ് വില.
24 കാരറ്റിന് പവന് 76,936 രൂപയും ഗ്രാമിന് 9,617 രൂപയുമാണ് വില. 18 കാരറ്റിന് പവന് 57,704 രൂപയും ഗ്രാമിന് 7,213 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില 5 ദിവസങ്ങൾ കൊണ്ട് വർധിച്ച് മാർച്ച് 18ന് 66,000 കടന്നു. ഏപ്രിൽ ഒന്നിനാണ് പവൻ വില ആദ്യമായി 68,000 കടന്നത്. ഏപ്രിൽ 11ന് വില 69,000കടന്നു.
