മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കി എൽ.ഡി.എഫ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ആണ് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ നേരിടുക. ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കാൻ പോകുന്നത്. ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ സ്വരാജ് വഹിച്ചിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. എം. സ്വരാജിനെ മുന്നിൽ നിർത്തി പോരാട്ടം നയിക്കാൻ ആണ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനമെന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള പ്രധാനപ്പെട്ട മണ്ഡലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റത്തിലേക്ക് പോകുന്നതിന് നാന്ദി കുറിക്കുന്ന പോരാട്ടമാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേത്. ശക്തമായ പോരാട്ടം കാഴ്ചവെക്കും. മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും ഗോവിന്ദൻ പറഞ്ഞു.
