അറ്റ്‌ലാന്റ: സൂപ്പര്‍ താരം മെസി പെനാല്‍റ്റി പാഴാക്കിയ രണ്ട് ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് അർജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവ്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പതിനഞ്ച് മിനിറ്റിനിടെയാണ് അർജന്റീനയുടെ മൂന്നു ഗോളുകളും പിറന്നത്
ക്രിസ്റ്റ്യന്‍ റൊമേറോ, ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. യാസര്‍ ഇബ്രാഹിം, മൊസ്തഫ സീക്കോ എന്നിവരാണ് ഈജിപ്തിനായി വല കുലുക്കിയത്.
ആദ്യ പകുതിയില്‍ 15ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിം ആണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. 67ാം മിനിറ്റില്‍ മൊസ്തഫ സീക്കോയുടെ ഗോളില്‍ ഈജിപ്ത് ലീഡ് ഉയര്‍ത്തുകയായിരുന്നു. 79ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറയുട ഹെഡറിലൂടെ അര്‍ജന്റീന ഗോള്‍ മടക്കുകയായിരുന്നു. 83ാം മിനിറ്റില്‍ മെസി നേടിയ ഗോളിലൂടെ ലോക ചാമ്പ്യന്മാര്‍ ഒപ്പമെത്തുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തുകയായിരുന്നു.



























