കിഴക്കമ്പലം: അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ടുനിന്ന പര്യത്തുകാവ് ഭൂമി തർക്കത്തിന് ഒടുവിൽ ശുഭപര്യവസാനം. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ. അഞ്ച് പതിറ്റാണ്ടായി പരിഹാരമില്ലാതിരുന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്ന് വർഷമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന ഏഴ് കുടുംബങ്ങളുടെ ദുരിതത്തിന് അവസാനമായി. ഉന്നതിയിലെ ഏഴു കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർവഹിക്കും. ചടങ്ങിൽ കുന്നത്തു നാട് എം എൽ എ വി.പി. സജീന്ദ്രൻ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയാകും.
വർഷങ്ങളായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിട്ടും ഫലമുണ്ടാകാതിരുന്ന പ്രശ്നത്തിന് സമവായമുണ്ടാക്കി പരിഹാരം കണ്ടെത്തുന്നതിൽ സർക്കാർ ഇടപെട്ടതോടെയാണ് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ വീടുകൾ നിർമ്മിക്കാനുള്ള സാഹചര്യം ഒരുങ്ങിയത്.
സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 1000 ചതുരശ്ര അടിയിൽ കുറയാത്ത ഏഴ് ആധുനിക വീടുകളാണ് നിർമ്മിച്ച് നൽകുക. വീടുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽ തന്നെ താമസിക്കാൻ കുടുംബങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഓരോ വീട്ടിലേക്കും മൂന്ന് മീറ്റർ വീതിയിലുള്ള പ്രവേശനവഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് സംരക്ഷണ മതിലും നിർമ്മിക്കും.
ശിലാ സ്ഥാപന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക സ്വാഗതം പറയും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യൻ,
വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശാരദ, ജില്ലാ പഞ്ചായത്ത് അംഗം പി എ മുക്താർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസ്സീന ടീച്ചർ, വാഴക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെമീർ തൂലിൽ, റൂറൽ എസ്.പി കെ.എസ്. സുദർശൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണ, മൂവാറ്റുപുഴ ആർ.ഡി.ഒ വി.ഇ. അബ്ബാസ് തുടങ്ങിയവർ സംബന്ധിക്കും
സംസ്ഥാനതലത്തിൽ രാഷ്ട്രീയ പോരാട്ടമായി മാറാൻ സാദ്ധ്യതയുണ്ടായിരുന്ന പ്രശ്നമാണ് വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യഇടപെടലുകളിലൊന്നായി പരിഹരിക്കപ്പെട്ടത്. അഞ്ച് സിറ്റിംഗുകളിലായി നടന്ന ചർച്ചകൾക്കൊടുവിലായിരുന്നു കരാർ.
ഒത്തുതീർപ്പ് വ്യവസ്ഥകൾ
- ഏഴ് കുടുംബങ്ങൾക്ക് താമസിക്കുന്ന സ്ഥലത്തോട് ചേർന്ന് അഞ്ച് സെന്റ് വീതം ഭൂമി
- മൂന്ന് മീറ്റർ വീതിയിൽ വഴി, പഞ്ചായത്തിന് കൈമാറും
- ഭൂവുടമകളുടെ അതിരിൽ മതിൽ
- 1000 ചതുരശ്ര അടിയിൽ കുറയാത്ത വീടുകൾ ഒരു വർഷത്തിനകം നിർമ്മിച്ച് നൽകും
- വീടുനിർമ്മാണം പൂർത്തിയാകുംവരെ നിലവിലെ വീടുകളിൽ തുടരാം
- അടുത്ത ആഴ്ച സർവേ ആരംഭിച്ച് 30നകം സ്ഥലവും വഴിയും തിരിക്കും
- ഭൂമിതർക്കവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ പിൻവലിക്കാൻ നടപടി

























