ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടരുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂരിന്റെ തുടര്‍ന്നുള്ള സംഘര്‍ഷ സാഹചര്യങ്ങളിലും ഐപിഎല്‍ 2025ലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം തന്നെ മുന്നോട്ടുപോകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ സ്ഥിതിഗതികള്‍ ബിസിസിഐ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതെ സമയം ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനു പിന്നാലെ ഹിമാചൽ പ്രദേശിലെ ധരംശാലയിൽനിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നു. വ്യാഴാഴ്ചത്തെ പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് മത്സരവും അടുത്ത ഞായറാഴ്ചയുള്ള പഞ്ചാബ്–മുംബൈ പോരാട്ടവും ധരംശാലയിൽ നടത്താനാണു നേരത്തേ തീരുമാനിച്ചത്. എന്നാൽ ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം വഷളായതിനു പിന്നാലെ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.
ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ധരംശാല സ്റ്റേഡിയം. നിലവിൽ ഡൽഹിയിലുള്ള ഡൽഹി ക്യാപിറ്റൽസ് താരങ്ങളെ ബസിൽ ധരംശാലയിൽ എത്തിച്ചാലും ബ്രോഡ്കാസ്റ്റിങ് അംഗങ്ങളുടെ യാത്രയടക്കം വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് മത്സരങ്ങൾ മറ്റേതെങ്കിലും വേദിയിലേക്കു മാറുന്ന കാര്യം പരിഗണിക്കുന്നത്.
