പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ ശബ്ദരേഖ തന്‍റേതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുവരെ സമ്മതിക്കാതിരുന്ന കാര്യം രാഹുലിന് അംഗീകരിക്കേണ്ടി വന്നത്. യുവതിയെ ഗർഭധാരണത്തിനും ഗർഭചിദ്രത്തിനും നിർബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖകളായിരുന്നു പുറത്ത് വന്നത്. തന്നെ തകർക്കാൻ യുവതി റെക്കോഡ് ചെയ്തവയെന്ന് വാദിക്കാനായാണ് രാഹുലിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്.
ഇതു കൂടാതെ യുവതിയുമായുള്ള ലൈംഗിക ബന്ധവും ഭ്രൂണഹത്യയും പോലുള്ള ആരോപണങ്ങളും സമ്മതിക്കുന്നുണ്ട്. വിവാഹിതയാണന്ന വിവരം മറച്ചു വെച്ചാണ് യുവതി രാഹുലുമായി ബന്ധമുണ്ടാക്കിയതെന്നായിരുന്നു രാഹുൽ അനുകൂലികളുടെ പ്രധാന വാദവും പൊളിഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്.
അതെ സമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള വാദങ്ങള്‍ കളവാണെന്നാണ് ഈ മൊഴി വ്യക്തമാക്കുന്നത്.

























