സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആര്‍) സമയപരിധി നീട്ടി. കരട് പട്ടിക ഡിസംബര്‍ 16ന് പ്രസിദ്ധീകരിക്കും. ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും. നീട്ടിയത് 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ്.
എസ്ഐആർ നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കാനുള്ള സമ്മർദത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീയതി നീട്ടാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടെ എസ്ഐആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും. ബിഎൽഒമാര്‍ക്കും അതുപോലെ ഫോം പൂരിപ്പിച്ചു നൽകുന്നതിലടക്കം വോട്ടര്‍മാര്‍ക്കും പുതിയ തീരുമാനം ആശ്വാസമാകും.
തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടയിൽ ഫോം വിതരണം പൂര്‍ത്തിയാക്കി കരട് പട്ടിക പുറത്തിറക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിലെ എസ്ഐആര്‍ നീട്ടിവെയ്ക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. നീട്ടി വെയ്ക്കുന്നതിൽ എതിര്‍പ്പില്ലെന്ന് ബിജെപിയും നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാഷ്ട്രീയപാര്‍ട്ടികളെ വിളിച്ചുചേര്‍ത്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ പരാതികളുടെ പ്രവാഹമായിരുന്നു. എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. എസ്ഐആര്‍ നടപടികളിലെ സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒമാര്‍ പല സംസ്ഥാനങ്ങളിലും ജീവനൊടുക്കിയ സംഭവങ്ങളും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപക പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുമ്പിലെത്തിയിരുന്നു. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ഘട്ടത്തിലടക്കം സമയപരിധി നീട്ടിയ കാര്യമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുക.

























