വാട്സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിൽ ടെക് ഭീമന്മാരായ മെറ്റയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യക്കാരുടെ സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ലെന്നും ഒരു തരി ഡാറ്റ പോലും പങ്കുവെക്കാൻ സമ്മതിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തന്റെ സ്വന്തം അനുഭവം ഉദാഹരണമായി കാട്ടിയാണ് ചീഫ് ജസ്റ്റിസ് സംസാരിച്ചത്. ഡോക്ടർക്ക് അസുഖത്തെക്കുറിച്ച് ഒരു സന്ദേശം അയച്ചാൽ ഉടൻ തന്നെ ഫോണിൽ മരുന്നുകളുടെ പരസ്യം തെളിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്നും കമ്പനിക്ക് പോലും ഇവ കാണാൻ കഴിയില്ലെന്നും മെറ്റയ്ക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗിയും അഖിൽ സിബലും വാദിച്ചു.
വാട്സാപ്പിന്റെ 2021-ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി സി ഐ) ഏർപ്പെടുത്തിയ 213 കോടി രൂപ പിഴ ശരിവെച്ച ട്രിബ്യൂണൽ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്താക്കളുടെ വിവരങ്ങൾ പങ്കുവെക്കുന്ന മെറ്റയുടെ നയം ചൂഷണമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന പിന്തുടരാൻ കഴിയില്ലെങ്കിൽ രാജ്യം വിടണമെന്നും പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയില്ലെന്നും ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു.

























