കൊച്ചി | 11, ഫെബ്രുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾക്ക് ഓരോരുത്തരായി ജാമ്യം ലഭിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെയും അന്വേഷണ സംഘത്തെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എൻ. വാസുവിന് ജാമ്യം ലഭിച്ചതിൽ അത്ഭുതമില്ലെന്നും ഈ സർക്കാരിന്റെ കാലത്ത് കേസിലെ സത്യം ഒരിക്കലും പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചല്ല, പകരം യുഡിഎഫുകാരെ കുടുക്കാൻ വല്ല വഴിയുമുണ്ടോ എന്നാണ് എസ്ഐടി നോക്കുന്നതെന്ന് മുരളീധരൻ പരിഹസിച്ചു.
”എസ്ഐടി ഇപ്പോൾ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. എല്ലാ പ്രതികളും പുറത്തിറങ്ങിയാൽ പിന്നെ എന്ത് അന്വേഷണമാണ് നടക്കുക? എൻ. വാസുവിന് പിന്നാലെ പത്മകുമാറും ഉടൻ പുറത്തിറങ്ങും. കുറ്റപത്രം സമർപ്പിക്കുമ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിയുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്,” മുരളീധരൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. സർക്കാരിന്റെ ‘കൈവർക്ക്’ കൊണ്ടാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും കുറ്റപ്പെടുത്തി.
ശബരിമലയിലെ കട്ടിളപ്പാളിക്കേസിൽ മൂന്നാം പ്രതിയായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബർ 11-നായിരുന്നു വാസു അറസ്റ്റിലായത്. കട്ടിളപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.
കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് ജയിൽ മോചിതരായത്. അന്വേഷണത്തിൽ ദേവസ്വം ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ടുണ്ടായിട്ടും പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് സർക്കാരിന്റെ ഒത്തുകളിയാണെന്നാണ് പ്രതിപക്ഷ ആരോപണം

























