തിരുവനന്തപുരം | 12, ഫെബ്രുവരി | 2026
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങിയത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം നിർബന്ധിത സമരരീതികൾ ഉപേക്ഷിച്ചു വളർന്നപ്പോൾ, കേരളം മാത്രം ഇപ്പോഴും സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമത്തിന് മുന്നിൽ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്ന് തരൂർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ ജീവിതം തടസ്സപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് തരൂർ എടുത്തുപറഞ്ഞു. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ല. പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുന്നതും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുന്നതുമായ ഈ പഴഞ്ചൻ രീതികൾ യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം അനുയോജ്യമല്ലെന്ന തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ നിന്ന് വ്യവസായങ്ങൾ പലതും ഓടിപ്പോയ സാഹചര്യമാണുള്ളത്. ലോകം തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരമുറകൾ പിന്തുടരുന്നതിലൂടെ നിക്ഷേപക സൗഹൃദ സംസ്ഥാനമാകാൻ കേരളത്തിന് കഴിയില്ല. തന്റെ സ്വന്തം പാർട്ടി സമരത്തിൽ പങ്കാളിയാകുമ്പോഴും, പണിമുടക്കാനുള്ള അവകാശമെന്നത് മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശമല്ലെന്ന് കാലങ്ങളായി താൻ വാദിക്കുന്നതാണെന്നും തരൂർ കൂട്ടിച്ചേർത്തു. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണം, അല്ലാതെ കായികമായ ഒരു ഉപരോധമാകരുത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

























