താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറുകണക്കിനു സര്‍ക്കാര്‍–അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കാണ് നിയമനനീക്കം നടന്നത്. ഹൈക്കോടതി വിലക്ക് മറികടന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരെയാണ് സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തിരുമാനിച്ചിരുന്നത്. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നവരെയുമാണു സ്ഥിരപ്പെടുത്തുക.
ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുന്നതിനും തീരുമാനിച്ചിരുന്നു. മാത്രമല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പാർട്ട് ടൈം ആയി നിയോഗിച്ച് ഓണറേറിയം/ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവര്‍ക്കും സ്ഥിരനിയമനം നല്‍കാനായിരുന്നു മന്ത്രിസഭായോഗ തീരുമാനം.

























