എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ പട്ടികയായി. മുവാറ്റുപുഴയിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ മത്സരിക്കും. കഴിഞ്ഞവട്ടം കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നാട്ടുകാരൻ കൂടിയായ എൻ.അരുണിനെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. പാർട്ടി സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട് നടക്കും.
2015 – 2020 കാലയളവില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു അരുണ്‍. ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ചപ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചത് അരുണിന് മുതൽക്കൂട്ടാണ്. എല്ലാ വിഭാഗങ്ങളുമായുള്ള അടുപ്പത്തിനൊപ്പം ഹിന്ദു, മുസ്‍ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഉള്ള സ്വാധീനവും അരുണിന് സാധ്യത കൂട്ടുന്നു. ഇതിനൊപ്പം ജില്ലാസെക്രട്ടറി നേരിട്ട് മത്സരിക്കാനിറങ്ങുമ്പോൾ എൽഡിഎഫ് സംഘടനസംവിധാനം ഉണർന്നു പ്രവർത്തിക്കും എന്നതും സിപിഐ കണക്കിലെടുക്കുന്നുണ്ട്.
തൃക്കളത്തൂർ പുതുശേരിയിൽ കെ. നീലകണ്ഠൻ നായർ, സുശീല ദമ്പതികളുടെ മകനാണ് അരുൺ. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1999ൽ എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായി. പിന്നീട് ജില്ലാ സെക്രട്ടറി, എം.ജി. യൂണിവേഴ്‌സിറ്റി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 മുതൽ 2021 വരെ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയായിരുന്നു. കേരള ലാ അക്കാഡമിയിൽ നിന്ന് എൽ.എൽ.ബിയും ഇഗ്നോയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കഥാകൃത്തും സിനിമ, നാടക, ഡോക്യുമെന്ററി സംവിധായകനുമായ അരുണ്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമായും പ്രവര്‍ത്തിക്കുന്നു.
നിലവിൽ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവൃത്തിച്ച് വരികയായിരുന്നു.
കൂടുതൽ രാഷ്ട്രീയ വിശേഷങ്ങൾക്കായി പിന്തുടരുക:https://www.facebook.com/

























