ഇന്ത്യക്കെതിരെ മോശം പരാമർശം നടത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി അനുചിതമെന്ന് ഇന്ത്യ.
ഇന്ത്യക്കും ചൈനക്കുമെതിരെ കടുത്ത വംശീയാധിക്ഷേപം നടത്തി രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്താണ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്.
ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും മറ്റു നരകക്കുഴികളിൽനിന്നുമുള്ള ജനങ്ങൾ അവരുടെ ഗർഭത്തിന്റെ ഒമ്പതാം മാസം യു.എസിലെത്തി കുഞ്ഞിന് ജന്മം നൽകുകയാണെന്നും അതോടെ ആ കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുകയാണെന്നും പരാമർശമുള്ളതായിരുന്നു കത്ത്. ‘ലാപ്ടോപ്പ് കൈയിൽ പിടിച്ച ഗുണ്ടകൾ’ എന്നാണ് ഇതിൽ ഇന്ത്യക്കാരെയും ചൈനക്കാരെയും വിശേഷിപ്പിച്ചത്.
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഇതെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിയമം ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാവേജിന്റെ കത്ത്. ‘‘നവജാത ശിശുവിന് യു.എസ് പൗരത്വം ലഭിക്കുന്നതിനാൽ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും അല്ലെങ്കിൽ ലോകത്തെ മറ്റേതെങ്കിലും നരകക്കുഴിയിൽനിന്നും മുഴുവൻ കുടുംബത്തെയും കൊണ്ടുവരും. യു.എസ് മണ്ണിൽ കുഞ്ഞിനെ തള്ളാനുള്ള ഇന്ത്യക്കാരുടെയും ചൈനക്കാരുടെയും ഒഴുക്ക് കൂടുതലായിരിക്കുന്നു. ഈ കുടിയേറ്റക്കാർ നമ്മുടെ ദേശീയ അസ്തിത്വം നശിപ്പിച്ച് യു.എസിനെ ഇന്ത്യയുടെയും ചൈനയുടെയും കോളനിയാക്കി മാറ്റുകയാണ്’’ -ട്രംപ് പങ്കുവെച്ച കത്തിൽ പറയുന്നു

























