വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ജാതി അധിക്ഷേപവും മാനസിക പീഡനവും ആരോപണം; മുൻകൂർ ജാമ്യം തള്ളിയതോടെ ഡോക്ടർ ഒളിവിൽ; അറസ്റ്റ് ഉടൻ.
കണ്ണൂർ | 01, മെയ് | 2026
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ഡോ. എം.കെ റാമിനെ തേടി കേരള പോലീസ് തെലങ്കാനയിലെത്തി. നിധിൻ രാജിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി തന്റെ ജന്മനാടായ തെലങ്കാനയിൽ ഉണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡോ. റാമിന് പുറമെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്കെതിരെയും പോലീസ് കേസെടുത്തിരുന്നെങ്കിലും ഇവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. റാം, നിധിൻ രാജിനെ നിരന്തരമായി ജാതീയമായി അധിക്ഷേപിക്കുകയും പരീക്ഷകളിൽ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഡോ. റാമിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ പീഡനനിരോധന നിയമപ്രകാരമുള്ള (SC/ST Act) കടുത്ത വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്ന് നിലവിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നാണ് തെലങ്കാനയിലെത്തിയ പ്രത്യേക അന്വേഷണ സംഘം നൽകുന്ന സൂചന.

























