സ്വന്തം മണ്ഡലമായ കൊളത്തൂരിൽ പരാജയപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, മണ്ഡലത്തിലെ ജനങ്ങളെ നേരിട്ടു കണ്ട് നന്ദി അറിയിച്ചു.
തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയോടാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. ഇതിനു പിന്നാലെയാണ് തന്റെ വോട്ടർമാർ നന്ദി പറയാൻ അദ്ദേഹം നേരിട്ടെത്തിയത്.കൊളത്തൂർ മണ്ഡലത്തിൽ വാഹന റാലിയായി സഞ്ചരിച്ച സ്റ്റാലിനെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. തുറന്ന വാഹനത്തിലെത്തിയ അദ്ദേഹവുമായി ഹസ്തദാനം ചെയ്തും മുദ്രാവാക്യം വിളിച്ചും ജനങ്ങൾ പിന്തുണ അറിയിച്ചു. ഡിഎംകെ എംഎൽഎ ശേഖർ ബാബുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
“കൊളത്തൂരും ഞാനും തമ്മിലുള്ള ബന്ധം തിരഞ്ഞെടുപ്പ് വിജയപരാജയങ്ങൾക്ക് അപ്പുറത്തുള്ള ഒന്നാണ്. കഴിഞ്ഞ 15 വർഷമായി എനിക്ക് വലിയ പിന്തുണ നൽകിയവരാണ് കൊളത്തൂരിലെ ജനങ്ങൾ. അതിൽ 10 വർഷം പ്രതിപക്ഷത്തിരുന്നപ്പോഴും, 5 വർഷം ഭരണപക്ഷത്തിരുന്നപ്പോഴും സാധ്യമായ എല്ലാ പദ്ധതികളും കൊളത്തൂരിൽ എത്തിക്കാൻ എനിക്ക് സാധിച്ചു.” – എക്സിൽ പങ്കുവച്ച കുറിപ്പിൽ സ്റ്റാലിൻ പറഞ്ഞു.
“തമിഴ്‌നാട്ടിലെ ഒരു മാതൃകാ മണ്ഡലമായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്ത അഭിമാനത്തോടെയാണ് ഇന്ന് ഞാൻ എന്റെ മണ്ഡലത്തിലെ ജനങ്ങളെ നേരിട്ട് കണ്ട് നന്ദി പറഞ്ഞത്. ഓരോ തെരുവിലൂടെയും കടന്നുപോകുമ്പോൾ അവിടെ ഞാൻ നിർമ്മിച്ച കളിസ്ഥലങ്ങൾ, പാർക്കുകൾ, ക്രിയേറ്റീവ് സെന്ററുകൾ, ലൈബ്രറികൾ, കല്യാണമണ്ഡപങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവ കണ്ട് എന്റെ കടമ ഞാൻ കൃത്യമായി നിർവഹിച്ചു എന്നതിൽ എനിക്ക് സംതൃപ്തിയുണ്ട്.”
“എന്റെ നന്ദി ഹൃദയപൂർവ്വം സ്വീകരിച്ച കൊളത്തൂർ ജനതയ്ക്കായി എന്നും ഞാൻ ആത്മാർത്ഥമായി പ്രവർത്തിക്കും. എന്നും ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും.” – അദ്ദേഹം കുറിച്ചു.
2011 മുതൽ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വിജയിച്ച എം.കെ. സ്റ്റാലിൻ, ഇത്തവണ ടിവികെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോട് 8,795 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ജയലളിതയ്ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ പരാജയപ്പെടുന്ന നേതാവായി ഇതോടെ സ്റ്റാലിൻ മാറി.

























