പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ മറ്റുവിഭാഗങ്ങളിൽപ്പെടുന്നവർ നടത്തുന്ന ജാതി അധിക്ഷേപങ്ങൾ പൊതു ഇടങ്ങളിൽ വച്ചാണെങ്കിൽ മാത്രമേ കുറ്റകരമാകൂവെന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി ദളിത് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി .
ദളിത് വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുള്ള ജാതി വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമാണ് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം രാജ്യത്ത് നടപ്പിലാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ടര ദശാബ്ദ കാലത്തെ ചരിത്രം പരിശോധിച്ചാൽ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നു തന്നെ പ്രസ്തുത നിയമം ദുർബലപ്പെടുത്തുന്നതിനുള്ള നിരവധി വിധികളാണ് പുറത്തുവന്നിട്ടുള്ളതെന്ന് കാണാം.
സ്വകാര്യയിടങ്ങളിൽ ജാതി അധിക്ഷേപം നടന്നാലും പുറത്തുനിന്നുള്ള ഒരു സാക്ഷി ഉണ്ടെങ്കിലേ അതു കുറ്റകൃത്യമാകൂ എന്ന നിലപാട് നിയമങ്ങളുടെ സങ്കുചിത വ്യാഖ്യാനമാണ്. രാജ്യത്തെമ്പാടും പട്ടിക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിധി ഉയർത്തിയേക്കാവുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണ്. സുപ്രീം കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി നിയമ ഭേദഗതി കൊണ്ടുവരണമെന്ന് പി കെ എസ് സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധുവും സെക്രട്ടറി വി പൊന്നുക്കുട്ടനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

























