കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഓണാഘോഷപരിപാടി ‘മാവേലിക്കസിന്‍റെ’ ലോഗോ പ്രകാശനത്തിനെത്തിയ റാപ്പർ വേടൻ അപ്രതീക്ഷിതമായ ആ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. മരിച്ചുപോയ അമ്മയുടെ ചിത്രമായിരുന്നു കോഴിക്കോട് മുക്കം മണാശ്ശേരിക്കാരിയായ മെഹ്‌റൂജ ഫ്രെയിം ചെയ്ത് സമ്മാനമായി നൽകിയത്.
കോവിഡ് കാലത്ത് മൂന്നുമാസത്തോളം മെഹ്റൂജയുടെ മണാശ്ശേരിയിലെ വീട്ടിൽ വേടന്റെ അമ്മ താമസിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഒപ്പമെടുത്ത സെൽഫിയിൽ നിന്നുള്ള ഫോട്ടോയാണ് വേടന് സമ്മാനമായി നൽകിയത്. നാല് മാസമായി ഇത് സമ്മാനിക്കാൻ കാത്തിരിക്കുകയായിരുന്നു എന്ന് മെഹ്റൂജ പറഞ്ഞു.
വേടനെ മുൻപ് നേരിട്ടുകണ്ടിട്ടില്ല. കോഴിക്കോട് എത്തുന്നുണ്ടെന്നറിഞ്ഞപ്പോൾ അച്ഛൻ മുരളീദാസാണ് വേദിയിൽപോയി സമ്മാനം കൊടുക്കൂ എന്നു പറഞ്ഞത്. അങ്ങനെയാണ് മണാശ്ശേരിയിൽനിന്ന് എത്തിയതെന്നും മെഹ്‌റൂജ പറഞ്ഞു. അമ്മയുടെ ചിത്രം നെഞ്ചോട് ചേര്‍ത്താണ് വേടന്‍ വേദി വിട്ടത്.
