കാസർകോട് | 10, ഫെബ്രുവരി | 2026
പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഷ്മ എന്ന ചിന്നു പാപ്പുവിന്റെ (24) മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി. ചിന്നുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തുമായുള്ള തർക്കമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
കാസർകോട് ആസാദ് നഗറിലെ വാടക ക്വാർട്ടേഴ്സിലാണ് ചിന്നുവിനെ ഇന്നലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്ത് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. പലതവണ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇയാൾ മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ മരിച്ച നിലയിൽ കണ്ടത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവതിക്ക് ലഹരി മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ എത്തിയിരുന്നവരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആൺസുഹൃത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ചിന്നുവിന്റെ ഫോൺ രേഖകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. ഒരു മാസം മുൻപാണ് ചിന്നു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു മകനുണ്ട്.

























