ട്വന്റി 20 ലോകകപ്പില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാരും വമ്പന്‍മാരുമായ ഓസ്‌ട്രേലിയ പുറത്ത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും സിംബാബ്‌വെയും സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. സിംബാബ്‌വെ, ശ്രീലങ്ക എന്നിവരോട് തോല്‍വി വഴങ്ങിയതാണ് ഓസീസിന് വിനയായത്. കങ്കാരുക്കള്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഇന്നത്തെ സിംബാബ്‌വെ – അയര്‍ലാന്‍ഡ് മത്സരത്തില്‍ ഐറിഷ് ടീം വിജയിക്കണമായിരുന്നു. എന്നാല്‍ മഴ കാരണം ഈ മത്സരം ഉപേക്ഷിച്ചതോടെയാണ് ഓസീസ് പുറത്തായത്.
രണ്ട് വർഷം മുൻപ് നടന്ന ലോകകപ്പിൽ ആദ്യ ഘട്ടത്തിൽ പുറത്തായ ശ്രീലങ്ക ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ ലങ്ക, ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് സൂപ്പർ-8ൽ എത്തിയത്. സിംബാബ്‌വെയും ശ്രീലങ്കയും അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ, ഗ്രൂപ്പിലെ വമ്പന്മാരായ ഓസ്‌ട്രേലിയയുടെ വീഴ്ച ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

























