ഇസ്ലാമാബാദ് | 22, ഫെബ്രുവരി | 2026
അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ മിന്നലാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ വ്യക്തമാക്കി. എന്നാൽ പാക് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 17 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന സംഘടനകളാണെന്ന് ഇസ്ലാമാബാദ് ആരോപിച്ചിരുന്നു. എന്നാൽ എവിടെയാണ് കൃത്യമായി ആക്രമണം നടത്തിയത് എന്ന് വെളിപ്പെടുത്താൻ പാക് അധികൃതർ തയ്യാറായിട്ടില്ല.
അതേസമയം, പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ജനവാസ കേന്ദ്രങ്ങളിലാണ് ബോംബിട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. പക്തിക പ്രവിശ്യ, നങ്കഹാർ എന്നിവിടങ്ങളിലെ മതപഠന ശാലകളിലും വീടുകളിലുമാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവുവന്നു വരുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. പാക് സൈന്യം നടത്തിയ ഈ കടന്നുകയറ്റത്തെ അഫ്ഗാൻ സർക്കാർ ശക്തമായി അപലപിച്ചു.

























