പെരുമ്പാവൂര്‍ | 20,ജൂൺ | 2026
പരസ്യമായി ലഹരി വില്‍പ്പന നടത്തിയ യുവതി വീണ്ടും പിടിയില്‍. ആസാം സ്വദേശി നജ്മ ബീഗത്തെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ഇന്ന് രാവിലെ ആറുമണിയോടെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം ഹെറോയിനുമായി പെരുമ്പാവൂർ മത്സ്യമാർക്കറ്റ് പരിസരത്ത് നിന്ന് ഇവർ അറസ്റ്റിൽ ആയിരുന്നു. ആളുകള്‍ കൂടി നില്‍ക്കുന്ന പരിസരത്ത് എത്തി പരസ്യമായി ലഹരി വില്‍പ്പന നടത്തുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു. തുടർന്ന് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ വലിയ രീതിയിലുള്ള പരിശോധന നടത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ നിന്ന് 50,000 രൂപയുടെയും, രണ്ട് ആളുകളുടെയും ജാമ്യത്തിൽ ഇവർ പുറത്തിറങ്ങി. അതിനുശേഷം വീണ്ടും ലഹരി കച്ചവടം നടത്തുന്നതിനിടയിലാണ് ഇന്ന് രാവിലെ പിടിയിലാകുന്നത്. നേരത്തെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി മറ്റൊരു യുവതിയും പൊലീസ് പിടിയിലായിരുന്നു. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ (25) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഇവരിൽനിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.



























