കൊല്ലം: പട്ടികജാതി സംഘടനകളും വിഭാഗങ്ങളും പാർട്ടിയോട് അകലുന്നതായി സി.പി.എമ്മിന് ആശങ്ക.ഇത് പരിഹരിക്കാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ‘കരുതലിന്റെ ഒരു ദശാബ്ദം, കരുത്തായി ഇടതുപക്ഷം’ എന്നപേരിൽ ശില്പശാല സംഘടിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു. പോഷകസംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്)യാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആദിവാസി നേതാവ് സി.കെ. ജാനു, ദളിത് നേതാവ് സണ്ണി എം.കപിക്കാട് തുടങ്ങിയവർ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്നതും പട്ടികജാതി സങ്കേതങ്ങളിലേക്ക് ബി.ജെ.പി. കടന്നുകയറുന്നതുമാണ് കാരണം.
പട്ടികജാതി സങ്കേതങ്ങളിലേക്ക് സംഘപരിവാർ കടന്നുകയറുന്നതായി, നേരത്തേ പാർട്ടി കത്തിലൂടെ സി.പി.എം. കീഴ്‌ഘടകങ്ങളെ അറിയിച്ചിരുന്നു. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ, പാർട്ടി ഗ്രാമങ്ങൾ എന്ന് സി.പി.എം. വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളിൽപ്പോലും വോട്ട് വിഹിതം കുറഞ്ഞതാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. പട്ടികജാതിവകുപ്പ് പുറത്തിറക്കിയ നേട്ടങ്ങളുടെ കൈപ്പുസ്തകവുമായി ഉന്നതികളിലെ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല എന്ന പ്രചാരണത്തെ മറികടക്കാനും താഴെ തട്ടിലേക്ക് നിർദേശം നൽകി. പട്ടികജാതി വിദ്യാർഥികളുടെ ലംപ്‌സം ഗ്രാന്റും എസ്.സി. പ്രമോട്ടർമാരുടെ ഓണറേറിയവും വർധിപ്പിച്ചതും നേട്ടമായി അവതരിപ്പിക്കും.
സമാന്തരമായി, നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ വഴി ദളിത് സംഘടനകളെ കൂടെനിർത്താനും സി.പി.എം നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന നവോത്ഥാന സമിതി നേതൃസമ്മേളനത്തിനുശേഷം ഇതിനുള്ള രൂപരേഖ തയ്യാറാക്കിയതായാണ് വിവരം.
ശ്രീനാരായണഗുരു, അയ്യൻകാളി, അയ്യാ വൈകുണ്ഠസ്വാമി, കാവാരിക്കുളം കണ്ടൻ കുമാരൻ, പാമ്പാടി ജോൺ ജോസഫ്, വർക്കല രാഘവൻ, കുഞ്ഞൻ വെളുമ്പൻ എന്നിവർക്ക് സ്മാരകം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമിതി നൽകിയ അപേക്ഷകളിൽ നടപ്പാക്കിയവയുടെ വിവരങ്ങൾ യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

























